KERALA
വോട്ടെണ്ണല്‍ രാവിലെ 8 മുതൽ ആരംഭിച്ചു. ഫലം കാത്ത് കേരളം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ എട്ടുമണിക്ക് ആരംഭിച്ചു. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാർക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാൾക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനം അനുവദിച്ചു.. കൗണ്ടിംഗ് ഓഫീസർമാർ കൈയുറയും മാസ്കും ഫേസ് ഷീൽഡും ധരിച്ചാണ് ഹാളിൽ .
കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കുകയാണ്. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണുകയാണ്. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുന്നത്.
പരമാവധി എട്ട് പോളിങ് സ്റ്റേഷനുകൾക്ക് ഒരു മേശ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് മേശകൾ ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ട്. . വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്ട്രോങ്റൂമിൽ നിന്നും കൺട്രോൾ യൂണിറ്റുകൾ എത്തിക്കുന്നത്.
ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു മേശയിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും. റിട്ടേണിംഗ് ഓഫീസർക്കായി പ്രത്യേകം ടേബിൾ ക്രമീകരിച്ചിട്ടുണ്ട്.. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളിൽ ആണ്. . ഇവ എണ്ണി തീർന്നശേഷം ഇ.വിഎം
കൺട്രോൾ യൂണിറ്റുകൾ കൗണ്ടിംഗ് ടേബിളിൽ എത്തിക്കും. ബാലറ്റ് യൂണിറ്റുകൾ കൗണ്ടിംഗ് ടേബിളിൽ കൊണ്ടുവരില്ല.
വാർഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളിലേയും വോട്ടെണ്ണൽ കഴിഞ്ഞശേഷം അന്തിമ ഫലം തയ്യാറാക്കും. റിസൾട്ട് ഷീറ്റ് ഏജന്റ്മാർ ഒപ്പിട്ട് നൽകണം. വിജയിച്ച സ്ഥാനാർത്ഥിക്ക് ഉടൻതന്നെ റിട്ടേണിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്’ നൽകും.