KERALA
കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ.തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി പാർട്ടിതല അന്വേഷണ കമ്മിഷൻ
തിരുവനന്തപുരം :കൂറുമാറ്റ കോഴ വിവാദത്തിൽ തോമസ് കെ.തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.
കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്. എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാനായി തോമസ് കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയാണ് മുഖ്യമന്ത്രി പിണറായി വിജയനു ലഭിച്ചത്. ഇത് ആന്റണി രാജു മുഖ്യമന്ത്രിക്കു മുന്നിൽ സ്ഥിരീകരിക്കുകയും കോവൂർ കുഞ്ഞുമോൻ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.
എൻസിപിയുടെ അന്വേഷണ കമ്മിഷനു മുൻപാകെ ഹാജരായ കോവൂർ കുഞ്ഞുമോൻ തോമസ് കെ.തോമസിനെ ന്യായീകരിച്ചു. അദ്ദേഹം അത്തരം നീക്കം നടത്തിയിട്ടില്ലെന്നും കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്നും വിശദീകരിച്ചു. തോമസും തനിക്കെതിരെയുള്ള ആക്ഷേപങ്ങൾ പൂർണമായും കമ്മിഷനു മുൻപാകെ നിഷേധിച്ചിരുന്നു. ഇരുവരുടെയും പ്രസ്താവനകൾ മൊഴികളായി ലഭിച്ചത് അതേപടി അംഗീകരിച്ചുള്ള റിപ്പോർട്ടാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്ക് കൈമാറിയത്.
എൻസിപി സംസ്ഥാന ഭാരവാഹികളായ പി.എം.സുരേഷ് ബാബു, കെ.ആർ.രാജൻ, ജോബ് കാട്ടൂർ, ലതിക സുഭാഷ് എന്നിവരടങ്ങിയ കമ്മിഷനോട് സഹകരിക്കാൻ ആന്റണി രാജു തയാറായില്ല. എൻസിപിയുടെ കമ്മിഷനു മുന്നിൽ ആ പാർട്ടിക്കു പുറത്തുള്ള താൻ സഹകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
