KERALA
ബസ്സപകടം മരണം നാലായി :മരിച്ചവരെ തിരിച്ചറിഞ്ഞു

ബസ്സപകടം മരണം നാലായി :
മരിച്ചവരെ തിരിച്ചറിഞ്ഞു
കുട്ടിക്കാനം : പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.
34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് മരത്തിൽ തട്ടി നിൽക്കുകയാണ്. ബസിന്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.
ഞായറാഴ്ച വെളുപ്പിനെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്താണ്. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞദിവസം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു.