Crime
ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍.അസ്ഥികള്‍ വേര്‍പെടുത്തി. ഉലക്ക ഉപയോഗിച്ച് കുത്തിപ്പൊടിച്ച് വീണ്ടും വേവിച്ചു

ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ച് മുന്‍ സൈനികന്‍. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് 45കാരനായ പ്രതി ഗുരു മൂര്‍ത്തിയെ പിടികൂടുന്നത്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിനുള്ള കാരണം എന്തെന്ന് ഇതുവരെ വ്യക്തമല്ല.
ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നല്‍കിയത്. അന്വേഷണത്തിനിടെ ഭര്‍ത്താവില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശിയായ ഗുരു മൂര്‍ത്തി തെളിവുകൾ നശിപ്പിക്കുന്നതിനായി ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയതായും പിന്നീട് കുക്കറിൽ വേവിച്ചതായും പൊലീസ് പറയുന്നു.
കുളിമുറിയില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. തുടര്‍ന്ന് പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. തുടര്‍ന്ന് അസ്ഥികള്‍ വേര്‍പെടുത്തി. ഇത് ഉലക്ക ഉപയോഗിച്ച് കുത്തിപ്പൊടിച്ച് വീണ്ടും വേവിച്ചു. 3 ദിവസം മാംസവും അസ്ഥികളും പലതവണ പാകം ചെയ്തു. പിന്നീട് കവറുകളിലാക്ക് മൃതദേഹ ഭാഗങ്ങള്‍ പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തില്‍ തള്ളിയതായി പ്രതി വിവരിക്കുന്നു.
13 വർഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. മുന്‍ സൈനികനായ ഗുരു മൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. കുട്ടികള്‍ രണ്ടും സംഭവ ദിവസം മാധവിയുടെ വീട്ടിലായിരുന്നു. ഇരുവർക്കിടയിലും വഴക്ക് പതിവാണെന്നും പറയപ്പെടുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.