KERALA
ആദിവാസികള്‍ അല്ലാത്തവര്‍ എന്തിനാണ് വനത്തിലെത്തുന്നത് അത് പരിശോധിക്കണം, നിയമവിരുദ്ധമാണെന്നും വനംമന്ത്രി

തിരുവനന്തപുരം∙ വന്യജീവി ആക്രമണങ്ങള്‍ എല്ലാം ജനവാസമേഖലയിലല്ലെന്ന് ആവര്‍ത്തിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങൾ വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ എവിടെയാണെന്ന് പരിശോധിക്കണമെന്ന് പറഞ്ഞ മന്ത്രി, താന്‍ വിവാദപ്രസ്താവന നടത്തിയിട്ടില്ലെന്നും പറഞ്ഞു. ആദിവാസികള്‍ അല്ലാത്തവര്‍ എന്തിനാണ് വനത്തിലെത്തുന്നതെന്നു പരിശോധിക്കണം, അതു നിയമവിരുദ്ധമാണെന്നും വനംമന്ത്രി കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനംമന്ത്രി.
വന്യജീവി ആക്രമണത്തിൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ല, സർക്കാർ വേണ്ടതെല്ലാം ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം അടിയന്തര നടപടികൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതതല യോഗം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്ത് നടക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും