Connect with us

Business

ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘിച്ച് പ്രവാസികളില്‍ നിന്ന് 593 കോടി രൂപ സമാഹരിച്ചെന്ന് ഇ.ഡി

Published

on

കൊച്ചി: ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്ന് ഇ.ഡി. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറുകയുമായിരുന്നു. ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തി. ആര്‍ബിഐ, ഫെമ ചട്ടലംഘനങ്ങളാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ ഒന്നരക്കോടി രൂപയും രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഒന്നരക്കോടിയുടെ ചിത്രങ്ങളും ഇ.ഡി പുറത്തുവിട്ടിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഇ.ഡി ഗോകുലം ഗോപാലനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കോടമ്പാക്കത്തെ സ്ഥാപനത്തിലെ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടു.

വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍വെച്ച് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.

ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. 2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധനയെന്നാണ് വിവരം.

Continue Reading