Crime
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വൈകുന്നതിൽ വിമർശനവുമായി ഹൈക്കോടതി.സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. എന്നിട്ടുമെന്താണ് നടപടി എടുക്കാൻ വൈകുന്ന തെന്ന് കോടതി

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അന്വേഷണം വൈകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിൽ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് പരാമർശിച്ചു. 4 വർഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതെന്നും കോടതി ആരാഞ്ഞു.
കരുവന്നൂർ കേസിൽ 4 വർഷമായി പൊലീസ് അന്വേഷിച്ചിട്ടും കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. എന്നിട്ടുമെന്താണ് നടപടി എടുക്കാൻ വൈകുന്നത്. കരുവന്നൂർ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ കഴിയാത്തതെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. വർഷങ്ങൾ നീണ്ട ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇനിയും 3 മാസത്തോളം സമയമുണ്ടെങ്കിലേ അന്വേഷണം പൂർത്തീകരിക്കാൻ സാധിക്കൂ എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിക്കാതനിലും കോടതി വിമർശിച്ചു.