Crime
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ദളിത് യുവതിയെ പി ശശി അവഹേളിച്ചെന്ന് ആരോപണം

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയ ദളിത് യുവതിയെ അവഹേളിച്ചെന്ന് ആരോപണം.അഭിഭാഷകനൊപ്പം ഓഫീസിൽ പോയ പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) മോശം അനുഭവം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി വായിച്ചുനോക്കിയില്ലെന്നും കോടതിയിൽ പോകാൻ പറഞ്ഞതായും യുവതി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പൊലീസ് തന്നെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. പരാതി വാങ്ങി പി ശശി മേശപ്പുറത്തേക്കിട്ടു, വായിച്ച് നോക്കിയില്ല, വീട്ടുകാർ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്ന് പി ശശി പറഞ്ഞതായി ബിന്ദു കൂട്ടിച്ചേർത്തു.
മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്കാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് മോഷണക്കുറ്റത്തിന്റെ പേരിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതിയെ പറഞ്ഞുവിട്ടത്. ജോലിക്കുപോയ വീട്ടിൽ നിന്ന് മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. മൂന്ന് ദിവസം മുൻപാണ് ബിന്ദു അവിടെ ജോലിക്ക് എത്തിയത്.
വീട്ടുടമസ്ഥയുടെ പരാതിയെ തുടർന്ന് താൻ ക്രൂരമായ മാനസിക പീഡനം അനുഭവിച്ചെന്നും ബിന്ദു പറഞ്ഞു. ‘പൊലീസിനോട് നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല. രാത്രിയായിട്ടും പൊലീസ് സ്റ്റേഷനിലാണ് എന്ന വിവരം വീട്ടുകാരെ അറിയിക്കാനും സമ്മതിച്ചില്ല. രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പൊലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല.എന്നാൽ, ആ വീട്ടിൽ നിന്നുതന്നെ നഷ്ടപ്പെട്ടെന്ന് കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥ പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ എത്തി മാല കിട്ടിയെന്നറിയിച്ചു. താൻ മോഷ്ടിച്ചില്ലെന്ന് മനസിലായിട്ടും പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നിർത്തിയതിനുശേഷമാണ് ഫോൺ തിരികെ നൽകിയതും വീട്ടിലേക്ക് പോകാൻ അനുവദിച്ചതും’- ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു.