Crime
മിഥുൻ ഷെഡിലിറങ്ങിയത് ജനാലവഴി: അപകടമുണ്ടാക്കിയത് ഷെഡ് നിർമാണം : പ്രതിഷേധം കനക്കുന്നു
കൊല്ലം : സ്കൂൾ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോടു ചേർന്ന് തകരഷീറ്റിൽ സൈക്കിൾ ഷെഡ് നിർമിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്നു നാട്ടുകാർ. മൈതാനത്തോടു ചേർന്നുള്ള സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിലാണു സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ടു വർഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിർമിച്ചപ്പോൾ ലൈൻ തകരഷീറ്റിനു തൊട്ടു മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാൻ കഴിയും. ബെഞ്ച് ഉപയോഗിച്ചാണ് മിഥുൻ ക്ലാസിനുള്ളിൽനിന്നു തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോൾ ഷീറ്റിൽനിന്നു തെറ്റി വൈദ്യുതി ലൈനിലേക്കു വീഴുകയായിരുന്നു.
ക്ലാസ് മുറിയിലെ ബോർഡിനു തൊട്ടു മുകളിൽ ജനലുണ്ട്. ഇതു പലകവച്ചു മറച്ചിരിക്കുകയാണ്. പലക ഇളക്കി മാറ്റിയാണ് മിഥുൻ ഷീറ്റിലേക്കു കയറിയത്. രാവിലെ എട്ടരയോടെയാണ് അപകടം. ആ സമയത്ത് അധ്യാപകർ സ്കൂളിലുണ്ടായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി ലൈനിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്കൂൾ അധികൃതർ മിഥുനെ കണ്ടത്. വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ കാലതാമസം ഉണ്ടായതായി നാട്ടുകാർ ആരോപിച്ചു.
സ്കൂൾ അധികൃതരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് യൂത്ത് കോൺഗ്രസ്. ആർ. എസ്.പി, ബിജെപി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് സ്കൂളിൻ്റേത്
ബാലാവകാശ കമ്മീഷൻ സംഭവത്തിൽ കേസെടുത്തു വിദ്യാദ്യാസ മന്ത്രി ശിവൻകുട്ടി സംഭവ സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
