Crime
ഛത്തീസ്ഗഢിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച കന്യാസ്ത്രീകൾ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലുള്ള വീട്ടിലേക്കാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും ചർച്ചക്കായ് സഹോദരനൊപ്പം എത്തിയത്.
ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം ഇതാദ്യമായാണ് രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് കാണാൻ കന്യാസ്ത്രീകൾ ഡൽഹിയിൽ എത്തുന്നത്. കേസിന്റെ മുമ്പോട്ടുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം.
കേസിൽ നിലവിൽ ജാമ്യം മാത്രമാണ് കന്യാസ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. എഫ്ഐആർ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളുമായി മുമ്പോട്ടു പോകുമെന്നാണ് വിവരം. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരേ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. ഇതിൽ സഭയ്ക്കടക്കം ആശങ്ക ഉണ്ട്. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറുമായി കന്യാസ്ത്രീകൾ കൂടിക്കാഴ്ച നടത്തിയത്.
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവർ അറസ്റ്റിലായത്. ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.
