Crime
യുവ നേതാവിനെ നിരെനിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നു റിനി ആന്‍ ജോര്‍ജ്.
കൊച്ചി: യുവ നേതാവിനെ നിരെനിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടിയും മുന്‍മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്.
യുവനേതാവിന്റെ ശരിയായ മുഖം വൈകാതെ സമൂഹത്തിന് മുന്നില്‍ വെളിപ്പെടും. തന്റെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ അത് കാലം തെളിയിക്കുമെന്നും അവർ വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയതുമുതല്‍ കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടിവരുന്നതെന്നും കൂടുതല്‍ ആക്രമിച്ചാല്‍ അയാള്‍ക്ക് തന്നെയാണ് ദോഷമെന്നും യുവനടി പറഞ്ഞു.
‘ഇത് എന്റെ സ്വകാര്യവിഷയമല്ല. എനിക്ക് വന്ന മോശമായ മെസേജുകള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്ത് ഒഴിവാക്കി വിട്ടിട്ടുണ്ട്. മറ്റ് സ്ത്രീകള്‍ക്ക് സംഭവിച്ചിട്ടുള്ളതുമായി തട്ടിച്ചുനോക്കുമ്പോള്‍ എനിക്ക് വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ള പെണ്‍കുട്ടികള്‍ മുന്നിലേക്ക് വരണം എന്നാണ് പറയാനുള്ളത്,’ യുവനടി വ്യക്തമാക്കി.
‘ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ വന്ന സ്വാഭാവിക സംഭാഷണത്തിലാണ് സ്വകാര്യ-പൊതു മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളെക്കുറുച്ച് സംസാരിച്ചത്. അതിനിടയിലാണ് യുവനേതാവിനെക്കുറിച്ചുള്ള പരാമര്‍ശവും കടന്നുവന്നത്. എന്റെ വെളിപ്പെടുത്തലിന് ശേഷം നിരവധി സ്ത്രീകള്‍ വിളിച്ചു.
‘പക്ഷേ, മോശം അനുഭവം ഉണ്ടായിട്ടും ആരും അയാള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ആ സ്ഥിതി മാറണം എന്ന ആശയമാണ് മുന്നോട്ടുവെച്ചത്. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയല്ല ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത്തരം സ്വഭാവദൂഷ്യമുള്ള വ്യക്തികളാണോ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടത്, നേതൃസ്ഥാനത്തേക്ക് ഉയരേണ്ടത് എന്ന വിഷയമാണ് ഉന്നയിച്ചതെന്നും യുവനടി കൂട്ടിച്ചേര്‍ത്തു.
