Connect with us

KERALA

വയനാട് പുനരധിവാസത്തിന് കേന്ദ്രം നൽകിയത് സഹായമല്ല, 526 കോടിയുടെ വായ്പയെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: വയനാട്  ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയത് സഹായധനമല്ല, മറിച്ച് ഉപാധികളോടുകൂടിയ വായ്പയാണെന്ന് മുഖ്യമന്ത്രി . ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഫണ്ടിനെക്കുറിച്ചുള്ള യു.എ ലത്തീഫിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

526 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതെന്നും, എന്നാൽ ഇത് സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ല, മറിച്ച് വായ്പയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസത്തിനായി ഉപാധിരഹിതമായ സഹായം ഇതുവരെ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല. കേന്ദ്ര സഹായം ലഭിക്കാതിരുന്ന ഘട്ടത്തിലും വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ച പിന്തുണയും സഹായ വാഗ്ദാനങ്ങളുമാണ് സർക്കാരിന് ഊർജ്ജം നൽകിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും (CMDRF), കോടതി റിലീസ് ചെയ്ത തുകയിൽ നിന്നും, സാസ്കി (SASKI) പദ്ധതിയിൽ നിന്നും കോടിക്കണക്കിന് രൂപ ലഭ്യമായിട്ടും പകുതിയോളം തുകയ്ക്ക് ഭരണാനുമതി നൽകുന്നതിൽ കാലതാമസമുണ്ടായെന്ന് ടി. സിദ്ദിഖ് എം.എൽ.എ ആരോപിച്ചു. സാസ്കി പദ്ധതിയുടെ കാലാവധി ഡിസംബർ 31-ന് അവസാനിക്കാനിരിക്കെ, പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചെയർമാനായുള്ള ഒരു കൗൺസിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തം നടന്ന് ഒരു വർഷത്തിലേറെയായിട്ടും ദുരന്തബാധിത പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സേഫ് സോണായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലെ വാർഡുകളിലേക്ക് ഇപ്പോഴും റോഡ് നിർമ്മിച്ചിട്ടില്ലെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ലെന്നും നജീബ് കാന്തപുരം എം.എൽ.എ ആരോപിച്ചു. എന്നാൽ, പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ബെയ്​ലി പാലത്തിനപ്പുറമുള്ള സ്വന്തം സ്ഥലങ്ങളിലേക്കും റിസോർട്ടുകളിലേക്കും പോകാൻ ദുരന്തബാധിതർക്ക് ഓരോ ദിവസവും പ്രത്യേക പാസ് എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി സ്ഥിരം പാസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് പരിശോധിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി.

Continue Reading