Crime
സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ : തന്ത്രിമാരുടെ മൊഴിയെടുത്തു
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരരുടെയും കണ്ഠരര് മോഹനരുടെയും മൊഴി എസ്‌ഐടി സംഘം രേഖപ്പെടുത്തി. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് എന്ന് തന്ത്രിമാര്‍ മൊഴി നല്‍കി. തന്ത്രിയുടെ ചുമതല ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണെന്നും ഇവര്‍ മൊഴിയിൽ പറയുന്നു.
അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ട് എന്നതിനാല്‍ പുറത്തേക്ക് കൊണ്ടുപോകണം എന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ അനുമതി നല്‍കിയത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടത് പ്രകാരമാണ് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാനുള്ള അനുവദിച്ചതെന്നും മൊഴിയില്‍ പറയുന്നു.
കേസിലെ പ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ തങ്ങള്‍ക്ക് അറിയാമായിരുന്നു എന്നും തന്ത്രിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2008 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല സന്നിധാനത്ത് കീഴ്ശാന്തിയായി ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ പരിചയം. ഇങ്ങനെയുള്ള ആളാണെന്നൊന്നും അറിയില്ലായിരുന്നു എന്നും തന്ത്രിമാര്‍ പ്രതികരിച്ചു.
അതേസമയം തന്ത്രി കുടുംബത്തിന്റെ പരിചയം മറയാക്കിയാണ് എല്ലാവരുമായി സൗഹൃദം സ്ഥാപിച്ചത് എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ മൊഴി നല്‍കിയിരുന്നു. തന്ത്രിമാരുടെ പരിചയം മറയാക്കിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റു സംസ്ഥാനങ്ങളിലെ സമ്പന്നരുമായി ബന്ധം സ്ഥാപിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
