Crime
ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സിബിഐയാണ് ഹെെക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്.
ബലാത്സംഗക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും ഉന്നാവോ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ ജയിലിൽ കഴിയുന്നതിനാൽ സേംഗർ പുറത്തിറങ്ങിയിരുന്നില്ല.
കുട്ടികളെ ബലാത്സംഗംചെയ്യുന്ന പൊതുസേവകർക്ക് പോക്‌സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്. ആക്രമണത്തിന് ഇരയായ സമയത്ത് പതിനാറുവയസ്സായിരുന്നു പെൺകുട്ടിയുടെ പ്രായം.
എന്നാൽ സിറ്റിങ് എംഎൽഎയായ സേംഗർ പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്നും അതിനാൽ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, സംഭവം നടന്ന 2017-ലെ ചുരുങ്ങിയ ശിക്ഷ ഏഴുവർഷം തടവാണ്. സേംഗർ ഏഴുവർഷവും അഞ്ച് മാസവും ജയിലിൽ കിടന്നെന്നുകാട്ടിയാണ് ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം നൽകിയത്.
