Crime
ലതേഷ് വധ കേസിൽ ഏഴ് ബി.ജെ.പി ആർ എസ് എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 140000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു
.
കണ്ണൂർ :തലശ്ശേരിയിലെ സി പി എം പ്രാദേശികനേതാവായ ലതേഷ് കൊലപാതക കേസിൽ ഏഴ് ബി.ജെ.പി ആർ എസ് എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 140000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
സി.പി.എം. തലശ്ശേരി തലായി ലോക്കൽ കമ്മറ്റി സിക്രട്ടറിയായിരുന്ന കെ. ലതേഷിനെ (28) വെട്ടി കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതിയായ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജെ. വിമൽ വിധി പ്രഖ്യാപിച്ചത് . ആർ എസ് എസ്- ബി.ജെ.പി പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഇതിൽ നാല് പ്രതികളെ കോടതി വെറുതെ വിട്ടു. 8 ാം പ്രതി വിചാരണക്കിടെ മരണപ്പെട്ടിരുന്നു
ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളെയാണ് കോടതി ശിക്ഷിച്ചത് . പ്രതി പട്ടികയിലുണ്ടായിരുന്ന 8 മുതൽ 11 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. കൊലപാതകം കൊലപാതകശ്രമം സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തു ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ തെളിഞ്ഞു .
ബി.ജെ.പി -ആർ എസ് എസ് . പ്രവർത്തകരായ പുന്നോൽ തലായി സ്വദേശികളായ സുമിത്ത് എന്ന കുട്ടൻ,
എ.കെ.പ്രജീഷ് ബാബു എന്ന പ്രജീഷ്, ബി. നിഥിൻ എന്ന നിത്തു, കെ. സനൽ, ശ്രീജേഷ് എന്ന കുട്ടൻ,സജീഷ്,എ ടി വി.ജയേഷ്, എന്നിവരെയാണ് ശിഷ്ിച്ചത്
കെ.സന്തോഷ് കുമാർ, ബി. സരിത്ത്, ഇ കെ.സനീഷ് എന്ന സനീഷ് ബാബു, കുന്നും പ്രത്ത് അജേഷ് എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
2008 ഡിസംമ്പർ 31 വൈകുന്നേരം 5 മണിയോടെ തലശ്ശേരി വടകര ദേശീയ പാതയിൽ ചക്യത്ത് മുക്കിൽ വെച്ചാണ് കൊലപാതകവും കൊലപാതക ശ്രമവും നടന്നതായി പോലീസ് കേസ്.
ചകൃത്ത്മുക്കിലെ കടപ്പുറത്ത് വെച്ച് പ്രതികൾ ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ലതേഷിനെ അക്രമിക്കാൻ ശ്രമിച്ചപ്പോൾ ലതേഷ് സൃഹൃത്തായ ചക്യത്ത് മുക്കിലെ മോഹൻലാൽ എന്ന ലാലുവിന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്തുടർന്ന് എത്തി ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയും സുഹൃത്തായ ലാലുവിനെ വിപിൻ എന്നാളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.
തലശ്ശേരി സിഐയായിരുന്ന നിലവിൽ കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സംഭവ ദിവസം വൈകിട്ട് പാനൂരിൽ ഒരു ആർ. എസ്. എസ് പ്രവർത്തകനെ സി പി എം സംഘം ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു . പരിക്കേറ്റയാളെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ഉടനെയാണ് സംഘടിച്ചെത്തിയ അക്രമി സംഘം ലതേഷിനെ കൊലപ്പെടുത്താനെത്തിയത്.
കേസിൽ സാക്ഷിയായിരുന്ന കൊല്ലപ്പെട്ട ലതേഷിന്റെ സഹോദരൻ സന്തോഷ് പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ വർഗ്ഗീസ് ആണ് ഹാജരായത്.

