Connect with us

KERALA

ട്വൻറി 20-യിൽ പൊട്ടിത്തെറി; നിരവധി നേതാക്കൾ കോൺഗ്രസിൽ

Published

on

കൊച്ചി: ട്വന്റി ട്വന്റി എൻഡിഎ സഖ്യത്തിൽ ചേർന്നതിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഈ കൂട്ടത്തിലുണ്ട്. ട്വന്റി ട്വന്റി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമാണ് പുറത്തുപോയ റസീന പരീത് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന ആരോപണം.

എൻഡിഎയിൽ ചേരാനുള്ള തീരുമാനം പാർലമെന്ററി ബോർഡ് അംഗങ്ങളോ വാർഡ് കമ്മിറ്റികളോ ജനപ്രതിനിധികളോ അറിഞ്ഞിട്ടില്ലെന്ന് പുറത്തുപോയ നേതാക്കൾ പറഞ്ഞു. തിരുവനന്തപുരത്ത് പോയി കുറച്ചുപേർ എടുത്ത തീരുമാനമാണിത്. ടെലിവിഷനിലൂടെയാണ് ലയനം അറിഞ്ഞതുതന്നെ. ഇടതു-വലതു മുന്നണികളിലേയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ട്വന്റി ട്വന്റി പ്രവർത്തിച്ചിരുന്നത്. ലയിക്കണമെന്നുണ്ടെങ്കിൽ പാർട്ടി പിരിച്ചുവിടുമെന്നായിരുന്നു മുൻ നിലപാട്. എന്നാൽ, ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജന്റായി പ്രവർത്തിച്ചിരിക്കുകയാണ് പാർട്ടിയെന്നും പുറത്തുപോയവർ കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് സബ്സിഡി നൽകാനെന്ന പേരിൽ നടത്തിയ സർവേ ബിജെപി പ്രവേശനത്തിനുള്ള മുന്നൊരുക്കമായിരുന്നുവെന്ന് നേതാക്കൾ ആരോപിക്കുന്നു. ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള സർവേയിലൂടെ കൃത്യമായ അജണ്ട നടപ്പിലാക്കുകയായിരുന്നു. സബ്സിഡി ആനുകൂല്യങ്ങൾ കിട്ടുമെന്ന് വിശ്വസിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വിവരങ്ങൾ ശേഖരിച്ചതെന്നും ഇവർ ആരോപിച്ചു.

പാർട്ടിക്കുള്ളിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും പ്രസിഡന്റ് സാബു ജേക്കബിന്റെ ഏകാധിപത്യപരമായ നിലപാടുകളാണ് തുടരുന്നതെന്നും കോൺഗ്രസിലേക്ക് ചുവടുമാറ്റിയവർ ആരോപിച്ചു. ഒറ്റയ്ക്ക് നിൽക്കാൻ ശക്തിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സാബു ജേക്കബ് ബിജെപി പാളയത്തിൽ എത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ ഭാരവാഹികൾ ട്വന്റി ട്വന്റി വിട്ട് കോൺഗ്രസിലേക്ക് എത്തുമെന്നും ഇത് സാബു ജേക്കബിന്റെ രാഷ്ട്രീയ അന്ത്യമാകുമെന്നും നേതാക്കൾ പറഞ്ഞു.

Continue Reading