Crime
ശബരിമല സ്വർണക്കൊള്ളയിൽ ആരും രക്ഷപ്പെടില്ല: അല്പംകൂടി സമയം നൽകൂവെന്നു കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടതി അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അല്പംകൂടി സമയം നൽകൂവെന്നും ഒരു പ്രതികളും രക്ഷപ്പെടില്ലെന്നും കോടതി പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരടക്കമുള്ളവരാണ് ഹർജി സമർപ്പിച്ചത്.ദേവസ്വം ബോർഡിലെ ഉന്നതർക്കുനേരെ കൃത്യമായ അന്വേഷണം നടക്കുന്നില്ല, സർക്കാരിന്റെ സമ്മർദ്ദമുണ്ട് എന്നീ കാര്യങ്ങൾ ആരോപിച്ചുള്ള ഹർജികൾ പിന്നീട് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം നൽകാതെ അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിനുനേരെ വലിയ വിമർശനങ്ങൾ ഉയർന്നത്.കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊളള കേസില്‍ ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 29ന് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനാണ് ആദ്യം ജാമ്യം ലഭിച്ചത്.
