Crime
സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യംചെയ്യാൻ നീക്കമുണ്ടെന്ന് സിപിഎം നേതാവ് വിളിച്ചുപറഞ്ഞതായി അജയ് തറയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യംചെയ്യാൻ നീക്കമുണ്ടെന്ന് സിപിഎം നേതാവ് വിളിച്ചുപറഞ്ഞതായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. വി.ഡി. സതീശന്റെ യാത്ര കൊച്ചിയിൽ എത്തുമ്പോൾ തന്നെ ചോദ്യംചെയ്യാനാണ് നീക്കമെന്നാണ് അറിയാൻ കഴിഞ്ഞത്.
‘അജയാ സൂക്ഷിക്കണം, വി.ഡി സതീശന്റെ ജാഥ എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യംചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ ഇട്ടിരിക്കുന്നത്. ഉദ്ഘാടനം ചെയ്ത് പിറ്റേദിവസം അടൂർ പ്രകാശിനെ ചോദ്യംചെയ്തു, എറണാകുളത്ത് എത്തുമ്പോൾ അജയ് തറയിലിനെ ചോദ്യംചെയ്യാനുള്ള പദ്ധതിയിട്ടിട്ടുണ്ട്’ എന്ന് സിപിഎം നേതാവ് പറഞ്ഞതായി അജയ് തറയിൽ വ്യക്തമാക്കി. അതുപ്രകാരം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് എസ്ഐടി പറയുന്നതെന്നും അജയ് തറയിൽ പറഞ്ഞു.
കൊടിമര പ്രതിഷ്ഠയ്ക്ക് മേൽനോട്ടം വഹിക്കാനെത്തിയ അഡ്വക്കറ്റ് കമ്മിഷൻ മറ്റു ജോലികൾ ചെയ്തതിനേക്കുറിച്ച് ഹൈക്കോടതിയോട് ചോദിക്കണം. അഡ്വക്കറ്റ് കമ്മിഷൻ താഴികക്കുടം അഴിച്ചത് ബോർഡ് അനുമതിയോടുകൂടിയാകാമെന്നും അജയ് തറയിൽ പറഞ്ഞു.
ഭക്തരിൽനിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപണി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വകുപ്പ് കൈയിലുള്ളവർക്ക് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അറസ്റ്റിനെ ഭയക്കുന്നില്ല. ഇതിന് മുമ്പും ജയിലിൽ താൻ കിടന്നിട്ടുണ്ടെന്നും അജയ് തറയിൽ കൂട്ടിച്ചേർത്തു.
