Crime
സ്ത്രീ സുരക്ഷാ പദ്ധതിയില്‍ പേരുചേർത്തിട്ടുള്ള മുഴുവൻ സത്രീകളുടേയും വ്യക്തിഗത വിവരങ്ങൾ സർക്കാർ ചോർത്തി:ഡാറ്റ ചോർച്ചയില്‍ പുതിയ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല
സ്ത്രീ സുരക്ഷാ പദ്ധതിയില്‍ പേരുചേർത്തിട്ടുള്ള മുഴുവൻ സത്രീകളുടേയും വ്യക്തിഗത വിവരങ്ങൾ സർക്കാർ ചോർത്തി:
ഡാറ്റ ചോർച്ചയില്‍ പുതിയ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല
തിരുവനന്തപുരം: ഡാറ്റ ചോർച്ചയില്‍ പുതിയ രേഖകൾ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് അത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന അതി വിചിത്രമായ സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒഎസ്‌ഡി ആയ സാംബശിവ റാവുവിനെകൊണ്ട് മുഖ്യമന്ത്രിയും സർക്കാരും ചെയ്യിക്കുന്നതാണ് ഇതെല്ലാം. സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും വ്യക്തിവിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ച കാര്യമാണ് നേരത്തെ പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്ത്രീ സുരക്ഷാ പദ്ധതിയില്‍ പേരുചേർത്തിട്ടുള്ള മുഴുവൻ സത്രീകളുടേയും വ്യക്തിഗത വിവരങ്ങൾ സർക്കാർ ചോർത്തിയെടുക്കുകയാണ്. സർക്കാർ ജീവനക്കാരുടെ മാത്രമല്ല ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങൾ സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടേയും കൈയ്യില്‍ എത്തിച്ചേർന്നിട്ടുണ്ട്. അതിനർത്ഥം സിപിഎമ്മിന്‍റെ കൈയ്യിലെത്തിച്ചേർന്നിട്ടുണ്ടെന്നാണ്. ഇതിന്‍റെ പിന്നില്‍ പ്രവർത്തിച്ചിട്ടുള്ളതും ഗവണ്‍മെന്‍റിന്‍റെ ഓഫീസ് തന്നെയാണ് എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു. തെളിവായി ഒഎസ്‌ഡി എഴുതിയ കത്തും ചെന്നിത്തല പുറത്തു വിട്ടു.
ഇതിന് പുറമെ യാതൊരു മുൻകരുതലും ഇല്ലാതെ സ്വകാര്യ ഏജൻസിക്ക് ഡാറ്റാ കൈമാറിയെന്നും, ഇത് തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും കൂടുതല്‍ മെസേജ് അയക്കാൻ ഐടി വകുപ്പിന് കഴിയില്ല. ഇത് ഒരു സ്വകാര്യ ഏജൻസിക്ക് അയച്ചു കൊടുത്തു എന്നാണ് വാർത്താ മാധ്യമങ്ങളിൽ നിന്ന് മനസിലായത്. മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനൽ കുറ്റമാണ്. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. സൈബർ തട്ടിപ്പുകാരുടെ കൈയിലേക്ക് കേരളത്തിലെ 35 വയസു കഴിഞ്ഞ സ്ത്രീകളുടെ വിവരങ്ങൾ കിട്ടിയാൽ എന്താകും സ്ഥിതി? ഗുരുതര സാമൂഹിക വിഷയമായി കൂടി ഇത് മാറുകയാണ്.ഐ ടി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്തോളം സ്വകാര്യ ഏജൻസികളെ എം പാനൽ ചെയ്യാൻ ഒഎസ്ഡി ഉത്തരവിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തിനാണ് ഇങ്ങനെ എം പാനൽ ചെയ്തത്? സാംബശിവ റാവു ശിവശങ്കരന്‍റെ റോളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സാംബശിവ റാവു ശിവശങ്കരന്‍റെ അനുഭവം ഓർക്കണം. ഇതിന്‍റെ പ്രത്യാഘാതം നേരിടേണ്ടി വരും. മുഖ്യമന്ത്രിയും ഇതിന്‍റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
