KERALA
കണ്ണൂരിൽ ടി ഒ മോഹനൻകൊച്ചിയിൽ മുഹമ്മദ് ഷിയാസ് : സുധാകരന് സീറ്റില്ല
ന്യൂഡൽഹി: കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കണ്ണൂരിൽ കെ സുധാകരൻ എംപി മത്സരിക്കില്ല. പകരം മുൻ മേയർ ടി ഒ മോഹനൻ സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. അടൂർ പ്രകാശ് എംപിക്കും സീറ്റില്ല. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർത്ഥിയായേക്കും. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും.
എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിലപാടെടുത്തതോടെയാണ് അന്തിമ തീരുമാനമായത്. കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാർക്ക് മാത്രമായി ഇളവ് അനുവദിക്കാനാകില്ല എന്ന തീരുമാനമാണ് ഖാര്‍ഗെയ്ക്കുള്ളത്.
വാമനപുരത്ത് സുധീർ ഷാ പാലോട് മത്സരിക്കുമെന്നാണ് വിവരം. നെയ്യാറ്റിൻകരയിൽ എൻ ശക്തനും നേമത്ത് കെ എസ് ശബരീനാഥും സ്ഥാനാർത്ഥിയാകും. ആറന്മുളയിൽ അബിൻ വർക്കി, റാന്നിയിൽ പഴകുളം മധു, ഇടുക്കിയിൽ റോയി കെ പൗലോസ്, ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് എന്നിവരും മത്സരിക്കുമെന്നാണ് സൂചന.
ബുധനാഴ്ച വെെകിട്ടോടെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ യോഗത്തിൽ അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു.
ഇന്ന് പുലർച്ചെ 2.30 യോടെയാണ് യോഗം അവസാനിച്ചത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 55 സീറ്റിന് പുറമെ 40 സീറ്റുകളുടെ കാര്യമാണ് ചർച്ചക്കെത്തിയത്. തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
