KERALA
പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി
വർക്കല : നാരായണ ഗുരുകുലാധ്യക്ഷൻ പദ്മശ്രീ ഗുരു മുനിനാരായണ പ്രസാദ് സമാധിയായി. ശ്രീനാരായണ ഗുരു ഫൗണ്ടേഷന്റെ സ്ഥാപകൻ കൂടിയാണ് 87 കാരനായ ഗുരു മുനിനാരായണ പ്രസാദ്. 1960-ല്‍ തന്റെ 22-ാം വയസ്സില്‍ ഗുരുകുലത്തിലെത്തിയ അദ്ദേഹം 1999-ല്‍ നിത്യചൈതന്യയതി സമാധിയായതു മുതല്‍ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനും ഗുരുവുമാണ്. 2024-ൽ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
മുന്‍ഗാമികളുടെ അതേ ജ്ഞാനമാര്‍ഗ്ഗ സംസ്‌കാരത്തിലൂടെ പ്രസ്ഥാനത്തെ നയിക്കുന്ന ഗുരുവര്യന്‍. ലളിത ജീവിതവും ഏകാഗ്രമായ ജ്ഞാനദീക്ഷയും നിര്‍വ്വഹിച്ചു. ചാഞ്ചല്യമില്ലാത്ത മനസ്സിന്റെ ഉടമയായ അദ്ദേഹത്തിന്റെ തെളിമയാര്‍ന്ന ബുദ്ധി എഴുത്തിലും പ്രഭാഷണങ്ങളിലും അദ്ധ്യാപനത്തിലുമായി നിറഞ്ഞുകവിയുന്നു.
ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾക്ക് അദ്ദേഹം എഴുതിയ അവതാരികയും സാരാംശവും ഗുരുദേവ കൃതികളുടെ ആധികാരിക വ്യാഖ്യാനംതന്നെയാണ്. ഗുരുകുലത്തിന്റെ വിചാരപ്രധാനമായ പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് നാരായണ ദര്‍ശനത്തേയും ബ്രഹ്മവിദ്യയേയും പഠിപ്പിച്ചുകൊണ്ട് വാര്‍ദ്ധക്യത്തേയും അനാരോഗ്യത്തേയും നേരിട്ടുകൊണ്ട് അദ്ദേഹം വര്‍ക്കല ഗുരുകുലത്തില്‍ കഴിയുകയായിരുന്നു.
