Crime
ഓപ്പറേഷൻ തൂഫാനിടെ പൊലീസിനെ ആക്രമിച്ച യുവാവ് സൈനികൻ?
പാലക്കാട്: ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനക്കിടെ ഹേമാംബിക പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികനെന്ന് വിവരം. അവധിക്ക് നാട്ടിലെത്തിയ സൈനികനാണ് പ്രധാനപ്രതി ജിജീഷെന്നാണ് സൂചന. പ്രകോപനമൊന്നുമില്ലാതെ പൊലീസിനെ ഇയാൾ ആക്രമിച്ചെന്നും തുടർന്ന് ബലപ്രയോഗം നടത്തി വാഹനത്തിൽ കയറ്റിയപ്പോൾ കാലുയർത്തി തൊഴിച്ചെന്നും പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് ഹേമാംബിക പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സുദർശന, ജോൺ സേവ്യർ, സിവിൽ പൊലീസ് ഓഫീസർ രജനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6.30ഓടെ മലമ്പുഴ പയ്യക്കുന്ന് ഭാഗത്തായിരുന്നു സംഭവം.
ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വാഹന പരിശോധന നടത്തവെ മലമ്പുഴ ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന കാർ പൊലീസ് തടഞ്ഞു. വാഹനം വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പൊലീസിനോട് തട്ടിക്കയറി. പ്രകോപനമൊന്നുമില്ലാതെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവരെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും പരിശോധനയിൽ കാറിനുള്ളിൽ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തതായും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാറിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ജിജീഷ് ഉൾപ്പെടെ നാല് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് വിധേയരാക്കി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വനിതാ ഉദ്യോഗസ്ഥയെ ഉൾപ്പെടെ ആക്രമിച്ചതിനും ജിജീഷിനും സംഘത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത് .
