Crime
മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി
മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി
തിരുവനന്തപുരം: മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ കേസിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽ കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരാനാണ് തീരുമാനം.
ഇന്നലെ സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെ വീണ്ടും ഇൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ രണ്ട് വട്ടവും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരൺ എസ് കർത്തയെ ഇഡി വീണ്ടും വിളിപ്പിച്ചത്. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് എന്ത് സേവനം നൽകിയെന്നതിൽ വീണയുടെയും, സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരും നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് വിവരം .
