NATIONAL
ബീഹാർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി.ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ വിജയത്തിലേക്ക്
പാറ്റ്ന: ബീഹാറിലെ നിർണായകമായ ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ വിജയത്തിലേക്ക് നീങ്ങുന്നു. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ പിന്നിലാക്കിയാണ് പ്രശാന്ത് കിഷോർ തുടക്കം മുതൽ ലീഡ് ഉയർത്തിത്. ആർജെഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണുള്ളത്.
ഇന്ന് രാവിലെ എട്ടുമണിക്കാണ് പാറ്റ്നയിലെ എൻ എൻ കോളേജിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെ വോട്ടെണ്ണൽ ആരംഭിച്ചത്. ബങ്കിപൂർ മണ്ഡലം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ഉപതിരഞ്ഞെടുപ്പ് ബീഹാർ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
പ്രശാന്ത് കിഷോറിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ സീറ്റൊഴിഞ്ഞതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്നാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് പ്രശാന്ത് കിഷോർ കളം മാറ്റിയത്. 31 റൗണ്ടുകളിൽ 19-ാമത്തെ റൗണ്ട് പൂർത്തിയാകുമ്പോൾ 38201 വോട്ടുകൾ നേടിയാണ് പ്രശാന്ത് കിഷോർ മുന്നിൽ തുടരുന്നത്. തൊട്ടുപുറകിലുള്ള ബിജെപിക്ക് 26912 വോട്ടാണ് ഇതുവരെ നേടിയത്.
