International
ഇഒഎസ് 05 വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ഐഎസ്‌ആർഒ.
ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05 വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ഐഎസ്‌ആർഒ. മുൻനിശ്ചയിച്ച പ്രകാരം ഇന്ന് പുലർച്ചെ 2.55നുതന്നെ വിക്ഷേപണം നടന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയിസ് സെന്ററിലെ രണ്ടാമത് ലോഞ്ച് പാടിൽനിന്നാണ് ഐഎസ്‌ആഒയുടെ വിജയദൗത്യം ഉണ്ടായത്. സാധാരണ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ ഭൂമിക്കുമുകളിൽ 100 കിലോമീറ്റർ മാത്രം ഉയരത്തിൽ ഭ്രമണം ചെയ്യുകയാണ് പതിവ്. എന്നാൽ ഇഒഎസ് 05ന്റെ ഭ്രമണപഥം 36000കിലോമീറ്റർ ഉയരത്തിലാണ്.
ഭൂമിയിൽ നിന്ന് ഏറ്റവും ഉയർന്ന ഭ്രമണപഥത്തിൽ ഇന്ത്യ സ്ഥാപിക്കുന്ന ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ദൗത്യത്തിനായി വഹിച്ചത് ജി.എസ്.എൽ.വി. മാർക്ക് 2എഫ് 17റോക്കറ്റാണ്. കഴിഞ്ഞ വർഷം നാസയും ഐ.എസ്.ആർ.ഒയും ചേർന്ന് നിസാർ ഉപഗ്രഹം വിക്ഷേപിച്ചത് ജി.എസ്.എൽ.വി. മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചായിരുന്നു. കൂടുതൽ ഉയരത്തിൽ ഭ്രമണപഥത്തിൽ എത്തുന്നതോടെ ഭൂമിയുടെ ഭ്രമണവേഗത്തിനൊപ്പം നീങ്ങാൻ ഈ ഉപഗ്രഹത്തിനാകും. സദാസമയവും ഇന്ത്യയ്ക്ക് മുകളിൽ ഈ ഉപഗ്രഹമുണ്ടാകും. അരമണിക്കൂറിലൊരിക്കൽ ഇന്ത്യയെ നിരീക്ഷിച്ച് ചിത്രങ്ങളും വിവരങ്ങളും അയക്കും.
കാട്ടുതീ, ചുഴലിക്കാറ്റ്, ശീതകാറ്റ്, മേഘവ്യതിയാനങ്ങൾ ഇവയെല്ലാം കൃത്യമായി മുൻകൂട്ടി കാണാനും ഇഒഎസ് 05 സഹായിക്കും. കാലാവസ്ഥ, ദുരന്തനിവാരണ കാര്യങ്ങളിൽ വലിയ നേട്ടമാകും ഇത്. മറ്റ് ഉപഗ്രഹങ്ങൾ ഒരേസ്ഥലം നിരീക്ഷിക്കുമ്പോൾ പുതിയ ഉപഗ്രഹത്തിന് ഇന്ത്യയുടെ ഏത് ഭാഗത്തേക്കും നോട്ടം മാറ്റാം. ഇതും ഇന്ത്യയ്‌ക്ക് വലിയ ഗുണമാണ്.
