International
ട്രംപിന് ഇറാൻ്റെ വധഭീഷണികാറ്ററിങ് ട്രക്കിൽ കയറിയാണ് രക്ഷപ്പെട്ടത്
വാഷിങ്ടൺ: 2026-ജൂലൈയിൽ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണിയുണ്ടായതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെത്തുടർന്ന്, അദ്ദേഹം സഞ്ചരിക്കേണ്ടിയിരുന്ന ‘എയർ ഫോഴ്സ് വൺ’ വിമാനത്തിൽ നിന്ന് ട്രംപിനെ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയാണ് യാത്ര നടത്തിയതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയതെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. ഒരു നാടകംതന്നെ ഒരുക്കിയാണ് സുരക്ഷാ ഏജൻസികൾ ഈ ‘ഓപ്പറേഷൻ’ നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാടുന്നു
ഖത്തർ സമ്മാനിച്ച ബോയിങ് 747-8 വിമാനത്തിലാണ് ട്രംപ് ഉച്ചകോടിക്കായി അങ്കാറയിലേക്ക് പുറപ്പെട്ടത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി തിരികെ പോകുമ്പോൾ വിമാനം മാറാൻ പദ്ധതിയിട്ടിരുന്നു. ഇതിനാൽ ഉച്ചകോടിയ്ക്ക് ശേഷം തുർക്കിയിൽനിന്ന് ബ്രിട്ടനിലേക്ക് പോകുന്നത് ‘എയർ ഫോഴ്സ് വൺ’ വിമാനത്തിലായിരിക്കുമെന്നത് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്, അങ്കാറ വിമാനത്താവളത്തിൽ ക്യാമറകൾക്ക് മുന്നിലൂടെ ട്രംപ് ഈ വിമാനത്തിലേക്ക് കയറുകയും ചെയ്തു. എന്നാൽ, വിമാനത്തിനുള്ളിൽ പ്രവേശിച്ച ഉടൻതന്നെ, ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാറ്ററിങ് ട്രക്കിനുള്ളിൽ ഒളിപ്പിച്ച് സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.
ഈ രഹസ്യ ഓപ്പറേഷൻ സമയത്ത് ട്രംപിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് വിമാനത്തിന്റെ വിൻഡോ ഷേഡുകൾ താഴ്ത്തിയിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിരുന്നു. തങ്ങൾക്കൊപ്പം ട്രംപ് ഉണ്ടെന്ന് കരുതിയാണ് അവർ യാത്രചെയ്തത്. ബ്രിട്ടനിൽ വിമാനം ഇറങ്ങിയപ്പോൾ ട്രംപ് സഞ്ചരിച്ച ചെറിയ സൈനിക വിമാനമാണ് ആദ്യം ലാൻഡ് ചെയ്തത്. എന്നാൽ, മിനിറ്റുകൾക്ക് ശേഷം എത്തിയ പഴയ എയർ ഫോഴ്സ് വൺ വിമാനത്തിലൂടെയാണ് ട്രംപ് പുറത്തേക്ക് വന്നത്. ഈ മാറ്റം എങ്ങനെയാണ് നടന്നതെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. വിമാനത്തിൽനിന്ന് ഇറങ്ങിയ ട്രംപ് മാധ്യമപ്രവർത്തകർക്ക് നേരെ കൈവീശിയെങ്കിലും സംസാരിക്കാൻ തയ്യാറായില്ല.
2020-ൽ ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പകരമായി ട്രംപിനെ വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ അയച്ച വാടകക്കൊലയാളികൾ അമേരിക്കൻ മണ്ണിൽ ട്രംപിനെ ലക്ഷ്യമിടുന്നതായി എഫ്.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഫർഹാദ് ഷാക്കിരി എന്ന ഇറാൻ ഏജന്റ് ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടതായും ഇതിനായി വലിയ തുക വാഗ്ദാനം ചെയ്തതായും അമേരിക്കൻ നീതിന്യായ വകുപ്പ് വെളിപ്പെടുത്തിയിരുന്നു.
കൂടാതെ, ആസിഫ് മെർച്ചന്റ് എന്ന പാകിസ്താൻ സ്വദേശിയും ഇറാനുമായി ചേർന്ന് ട്രംപിൻ്റെ വധശ്രമത്തിന് പദ്ധതിയിട്ടതായും വാർത്തകളുണ്ടായിരുന്നു. ട്രംപിനെ വധിക്കാൻ ഇറാൻ ഏജന്റായ ഫർഹാദ് ഷാക്കിരിയെ ചുമതലപ്പെടുത്തിയതായും ഇതിനായി വലിയ തുക വാഗ്ദാനം ചെയ്തതായും അമേരിക്കൻ നീതിന്യായ വകുപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
2026 ഫെബ്രുവരിയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ട്രംപിന് നേരെയുള്ള ഇറാൻ്റെ ഭീഷണി ഇപ്പോഴും തുടരുകയാണ്. ഇറാന്റെ ഹിറ്റ് ലിസ്റ്റിൽ താൻ ഒന്നാമതാണെന്ന് ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ട്രംപിന്റെ സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
