KERALA
പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിർമാണമെന്ന് കെ.സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിർമാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കെ.സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം വികസനത്തിൽ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും അവകാശ വാദത്തെയും കെ. സുരേന്ദ്രൻ അതി രൂക്ഷമായി വിമർശിച്ചു.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട സർക്കാർ ആണിത്. നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതായിരുന്നു സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നായിരുന്നു മറ്റൊരു അവകാശ വാദം. എന്നാൽ ഈ സർക്കാർ വന്നതിന് ശേഷം പ്രധാനപ്പെട്ട ഒരു സംരംഭകനും കേരളത്തിൽ നിക്ഷേപം നടത്തിയിട്ടില്ല. വ്യവസായികൾ ആരും കേരളത്തെ പരിഗണിക്കുന്നുമില്ല. കോവിഡ് കാലത്ത് പോലും തമിഴ്നാട്ടിലും കർണാടകയിലും പലരും നിക്ഷേപം നടത്തി.
കഴിഞ്ഞ അഞ്ച് വർഷത്തെ വ്യവസായിക മേഖലയിലുള്ള വളർച്ചയെ സംബന്ധിച്ച് ധവളപത്രം ഇറക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ? കഞ്ചിക്കോട് പോലുള്ള പല വ്യവസായ സംരംഭങ്ങളും പൂട്ടിപ്പോകുന്നു. കാർഷിക മേഖലകളിലും സമ്പൂർണ തകർച്ചയാണ് നേരിടുന്നത്. നാളികേരത്തിന് കേന്ദ്രസർക്കാർ താങ്ങുവില നൽകുന്നതുകൊണ്ട് നാളികേരത്തിന് മാത്രം വിലയുണ്ട്. വേറെ ഏത് കാർഷിക ഉത്പന്നങ്ങൾക്കാണ് വിലയുള്ള തെന്നും സുരേന്ദ്രൻ ചോദിച്ചു.