Connect with us

Crime

കനറാ ബാങ്ക് ശാഖയില്‍ നിന്ന് 8 കോടി തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വര്‍ഗീസ് പോലീസ് പിടിയിൽ

Published

on

പത്തനംതിട്ട: പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും ബാങ്ക് ജീവനക്കാരനുമായ വിജീഷ് വര്‍ഗീസ് പോലീസ് പിടിയില്‍. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതിക്കൊപ്പം ഭാര്യയും രണ്ടുകുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന ബെംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയില്‍ എത്തിച്ചേരും. ഫെബ്രുവരി പതിനൊന്നാംതീയതിയാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് കാറില്‍ പുറപ്പെട്ട് എറണാകുളത്തെത്തി. കാര്‍ അവിടെ ഉപേക്ഷിച്ചു. തുടര്‍ന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയില്‍ താമസിക്കാന്‍ പദ്ധതിയിട്ടുവെങ്കിലും പിന്നീട് ബെംഗളുരുവിലേക്ക് കടക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയില്‍ നിന്ന് പോലീസ് സംഘം ബെംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ ഇദ്ദേഹം താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബാങ്കിലെ ക്ലാര്‍ക്ക് കം കാഷ്യറായാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസില്‍ വിജീഷ് വര്‍ഗീസ് ജോലി ചെയ്തിരുന്നത്. കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ദീര്‍ഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്.
ക്രമക്കേട് കണ്ടെത്തിയതോടെ, ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഒളിവില്‍പ്പോയ ഇയാള്‍ക്കായി അന്വേഷണം നടന്നുവരികയായിരുന്നു. തട്ടിപ്പില്‍ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, വന്‍ക്രമക്കേട് നടന്നിട്ടും തിരിച്ചറിയാതിരുന്ന കാരണത്താല്‍ ബാങ്ക് മാനേജരടക്കം അഞ്ച് ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. കനറാ ബാങ്ക് തുന്പമണ്‍ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാരന്‍ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാര്‍ക്കിങ് അക്കൗണ്ടില്‍നിന്നുള്ള പണം തിരികെനല്‍കി ഈ പരാതി പരിഹരിച്ചു. തുടര്‍ന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതര്‍ പരിശോധന തുടങ്ങി. ഒരുമാസത്തെ പരിശോധന പൂര്‍ത്തിയായപ്പോള്‍, കോടികള്‍ നഷ്ടമായെന്ന് വ്യക്തമായി.

Continue Reading