KERALA
ബജറ്റിൽ20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ പ്രഖ്യാപനം. 10 കോടി രൂപയാണ് വകയിരുത്തിയത്. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റവതരണത്തില്‍ പറഞ്ഞു. പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പിലാക്കും.
വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപവത്കരിക്കും. അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കും.
കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മിഷന്‍ രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം
ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റവതരണം. പകര്‍ച്ച വ്യാധി തടയാന്‍ ലക്ഷ്യമിട്ടാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നത്. ഇതിനായി 50 കോടി രൂപ വകയിരുത്തി. തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് ബഡജറ്റ് അവതരണം. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റവതരണത്തിലാണ് പ്രഖ്യാപനം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി. ഇതിനു പുറമെ, കേരളത്തില്‍ വാക്‌സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
വാക്‌സിന്‍ ഉത്പാദനത്തിനുംഗവേഷണത്തിനുമുള്ള പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്. 150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ചവ്യാധി നേരിടാന്‍ പ്രത്യേക ബ്ലോക്ക് തുടങ്ങുമെന്നും ബജറ്റില്‍ പറയുന്നു.