Crime
മുട്ടിൽ മരം മുറി അന്വേഷണ ഉദ്യോഗസ്ഥനായ ധനേഷ്‌കുമാറിനെ മാറ്റിയത് വിവാദമാവുന്നു

തിരുവനന്തപുരം: വയനാട് മരം മുറി അന്വേഷണ സംഘത്തിൽ മാറ്റം. ഫ്ലയിംഗ് സ്ക്വാഡ് ഡി എഫ് ഒ പി ധനേഷ്‌കുമാറിനെയാണ് മാറ്റിയത്. മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥ വീഴ്‌ച കണ്ടത്തിയത് ധനേഷ് ആയിരുന്നു. പുനലൂർ ഡി എഫ് ഒ ബൈജു കൃഷ്‌ണനാണ് പകരം ചുമതല.
അതിനിടെ ധനേഷ് കുമാറിനെ മാറ്റിയത് താൻ അറിഞ്ഞില്ലെന്നും അന്വേഷിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ഉദ്യോഗസ്ഥർക്ക് പണം നൽകിയെന്ന കാര്യം അന്വേഷിക്കാന്‍ വനം വകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കിൽ അന്വേഷിക്കും. സംഭവത്തില്‍ കേന്ദ്ര സർക്കാർ വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അന്വേഷണ സംഘത്തിലുള്ള അഞ്ച് ഡി എഫ് ഒമാരിൽ ഒരാൾ ധനേഷായിയിരുന്നു. എറണാകുളം, തൃശൂർ ജില്ലകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ധനേഷ്. കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലേക്ക് തിരികെ പോകാനാണ് ധനേഷിന് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ തൃശൂരിൽ നിന്ന് മുറിച്ച മരങ്ങൾ നിലമ്പൂരിൽ പിടിച്ചതും ധനേഷായിരുന്നു.
ധനേഷ് കുമാറിനെ മാറ്റിയത് അഴിമതിക്ക് വെള്ളപൂശാതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.