KERALA
രാമനാട്ടുകരയ്ക്കടത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരുഹത

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടത്ത് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരുഹത . സ്വർണ്ണക്കടത്തുമായുള്ള സംഘമാണോ അപകടത്തിൽ പെട്ടതെന്ന് സംശയിക്കുന്നു.
അപകടം വരുത്തിയ ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പറഞ്ഞു.സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്.പുലർച്ചെ 4.45 ഓടെയാണ് അപകടം നടന്നത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ ഇവരാണ് മരിച്ചത്.
പാലക്കാട് നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവർ പാലക്കാട് നിന്നെത്തിയത്. വിമാനത്താവളത്തിൽ എത്തിയവർ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതാണ് സ്വർണ്ണക്കടത്ത് സംഘമെന്ന നിഗമനത്തിലെത്തുന്നത്.
ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തിൽപ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തിൽ നിന്ന് ഇവർ വെള്ളം വാങ്ങിക്കുന്നതിനായി പോയതാണ് എന്നാണ് രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്നവർ പറയുന്നത്.
തങ്ങളുടെ കൂടെയുള്ള വാഹനം അപകടത്തിൽപ്പെട്ടത് ആരാണ് ഇവരെ വിളിച്ച് പറഞ്ഞതെന്ന് വ്യക്തമല്ല. അതേ സമയം തങ്ങൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അപകടത്തിൽപ്പെട്ടവരെ കിട്ടിയല്ലെന്നും തുടർന്ന് മറ്റൊരു വാഹനത്തിൽ വന്നവരാണ് അപകടം നടന്ന വിവരം തങ്ങളെ അറിയിച്ചതെന്നുമാണ് കൂടെയുണ്ടായിരുന്ന മുബശ്ശിർ എന്നയാൾ പറയുന്നത്.ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റു അന്വേഷണങ്ങളും പുരോഗമിക്കുന്നു.