Crime
ആയിഷ സുല്‍ത്താനയ്ക്ക് മുൻകൂർ ജാമ്യം

കൊച്ചി∙ ലക്ഷദ്വീപ് സംഭവവുമായ് ബന്ധപ്പെട്ട് വിവാദ സിനിമ സംവിധായിക ആയിഷ സുല്‍ത്താനയ്ക്ക് മുൻകൂർ ജാമ്യം. രാജ്യദ്രോഹക്കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി അറിയിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ജൈവായുധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നു ലക്ഷദ്വീപ് ഭരണകൂടം ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ആയിഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അതിനിടെ ഇവരെ അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നം ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചാനല്‍ ചര്‍ച്ചയിലൂടെ ചെയ്തതെന്നും സ്പര്‍ധ വളര്‍ത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ സുല്‍ത്താനയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഇതേ തുടർന്ന് ഇവർ കഴിഞ്ഞ ദിവസങ്ങളിൽ കവരത്തി പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലാണ് പൊലീസ് നടത്തിയത്. ഇവരുടെ രാജ്യാന്തര ബന്ധം ഉൾപ്പടെയുള്ള വിവരങ്ങൾ പരിശോധിച്ച പൊലീസ് സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം വിശദമായ പരിശോധന നടത്തിയിരുന്നു. ഇന്നലെയും ചോദ്യം ചെയ്യലിനു ഹാജരായപ്പോൾ അറസ്റ്റു ചെയ്യാതെ വിട്ടയച്ചു.