Crime
കാബൂളിൽ നിന്നും പറന്നുയർന്ന അമേരിക്കൻ വിമാനത്തിന്റെ ടയറിൽ മനുഷ്യശരീരത്തിന്റെ അവശിഷ്‌ടങ്ങൾ

ദോഹ: കാബൂളിലെ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന അമേരിക്കൻ വ്യോമസേനാ വിമാനത്തിന്റെ ടയറിൽ മനുഷ്യശരീരത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി.
അമേരിക്കൻ വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളിൽ നിന്ന് രക്ഷപ്പെട്ട 600 ലധികം പേരുമായി ഖത്തറിൽ ഇറങ്ങിയത്. 130ഓളം പേർക്ക് കയറാവുന്ന വിമാനത്തിൽ 600ലധികം പേരുണ്ടെന്ന് കേട്ട് ഖത്തർ എയർട്രാഫിക് കൺട്രോൾ അത്ഭുതപ്പെട്ട വിവരം കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. വിമാനം പുറപ്പെടുന്ന സമയത്ത് കയറിപറ്റാൻ ശ്രമിച്ച ചിലർ താഴെവീണ് മരിച്ചതിന്റെ ദയനീയ കാഴ്‌ചകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മനുഷ്യശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അമേരിക്കൻ വ്യോമസേന അറിയിച്ചു. സംഭവത്തിന്റെ വീഡിയോ, സമൂഹമാദ്ധ്യമ തെളിവുകൾ പരിശോധിച്ചാകും അന്വേഷണം. വലിയ സുരക്ഷാ പ്രശ്‌നമാകുമെന്ന് കണ്ടാണ് കാബൂൾ വിമാനത്താവളത്തിൽ നിന്ന് കൊളളാവുന്നത്ര യാത്രക്കാരുമായി വിമാനം ഖത്തറിലേക്ക് പറന്നത്.