Crime
സുനന്ദ പുഷ്കറിന്റെ മരണം ശശി തരൂർ കുറ്റവിമുക്തൻ

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെ പ്രതിപ്പട്ടികയിൽ നിന്ന് തരൂർ ഒഴിവായി. ഡൽഹി റോസ് അവന്യൂ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പ്രഖ്യാപിച്ചത്.
2014ൽ നടന്ന മരണത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡൽഹി പോലീസ് വാദിച്ചത്. എന്നാൽ സുനന്ദ പുഷ്കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ തരൂറിന്റെ ഭാര്യയായ സുനന്ദ പുഷ്ക്കറെ മരിച്ചനിലയിൽ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്ട്രീയകോളിളക്കമുണ്ടാക്കിയിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന തരൂറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
ഏഴ് വർഷം നീണ്ട വേട്ടയാടലിനാണ് അന്ത്യം കുറിച്ചതെന്നും നീതി പീഠത്തിന് നന്ദിയെന്നും ശശി തരൂർ പ്രതികരിച്ചു.