Crime
മുട്ടിൽ മരംമുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഗുരുജയന്തി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം വകുപ്പിലെ മരം സംരക്ഷിക്കാൻ നിലപാട് എടുത്ത ഉദ്യോഗസ്ഥരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിലെ ധർമ്മടം ബന്ധം എന്താണ്. ഈ കേസിലെ ധർമടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം. സംഭവത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
‘മുട്ടിൽ മരംമുറിക്കേസിൽ സത്യസന്ധമായ നിലപാട് എടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയിൽ ഞങ്ങൾ സല്യൂട്ട് ചെയ്തു. കാരണം സർക്കാരിന്റെ ഉത്തരവ് തന്നെ മരംമുറിക്ക് അനുകൂലമായിട്ടാണ്. എന്നിട്ടും മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ, സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥർ ഉളളതുകൊണ്ടാണ് കള്ളക്കച്ചവടം പിടിക്കാൻ കഴിഞ്ഞത്’.സത്യസന്ധരായ ഈ ഉദ്യോഗസ്ഥരെ കളളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് മരംമുറി ബ്രദേഴ്സിന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥൻ. ഇയാൾ പരസ്യമായി നിലപാട് എടുത്തിട്ടും അയാൾക്കെതിരേ നടപടി എടുത്തില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി അയാളുടെ ഫയൽ മടക്കുകയായിരുന്നെന്നും സതീശൻ പറഞ്ഞു