Crime
അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നത് ആശങ്കയെന്ന് സൗദി

അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നത് ആശങ്കയെന്ന് സൗദി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നു എന്നതാണ് യഥാർഥ ആശങ്കയെന്ന് സൗദി അറേബ്യ. ദേശാന്തര ഭീകരത വലിയ ആശങ്കയാണുയർത്തുന്നത്. അഫ്ഗാൻ മണ്ണ് ഭീകരർ ഉപയോഗിക്കില്ലെന്നാണ് ഇതുവരെ താലിബാൻ പറഞ്ഞിട്ടുള്ളതെന്നും സൗദി വിദേശകാര്യ മന്ത്രിയും രാജകുമാരനുമായ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു.മൂന്നു ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലെത്തിയ അൽ സൗദ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു ഭീകരതയ്ക്കെതിരേ ശക്തമായ നിലപാടു പ്രഖ്യാപിച്ചത്. അഫ്ഗാനിലെ താലിബാൻ സർക്കാരുമായി സൗദിക്ക് ഒരു ബന്ധവുമില്ല. കാത്തിരുന്നു കാണുക എന്നതാണ് ഞങ്ങളുടെ നയം. അഫ്ഗാനിൽ ശാശ്വത സമാധാനവും സ്ഥിരതയുമുണ്ടാകണമെന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ട്.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുളള ചർച്ചയിൽ ഇക്കാര്യത്തിൽ യോജിപ്പിലെത്തിയിരുന്നുവെന്നും അദ്ദേഹം. 1990കളിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച മൂന്നു രാഷ്‌ട്രങ്ങളിലൊന്നായിരുന്നു സൗദി. ഞായറാഴ്ചയാണ് അൽ സൗദ്, ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീർ ഉഭയകക്ഷി പ്രശ്നമാണെന്നും ഇന്ത്യയും പാക്കിസ്ഥാനും അതു പരിഹരിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നു സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് വൈകാതെ ആരംഭിക്കുമെന്നും അൽ സൗദ് പറഞ്ഞു.