Crime
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയ്ക്ക് വൻ തിരിച്ചടി

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയ്ക്ക് വൻ തിരിച്ചടി. സ്വപ്ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികൾക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്ന അടക്കമുള്ളവർ ജയിൽ മോചിതരാകും.
തിരുവനന്തപുരംസ്വർണക്കടത്തിൽ യു.എ.പി.എ. ചുമത്തി എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുഖ്യപ്രതികൾക്കെല്ലാം ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന് പുറമേ പി.എസ്. സരിത്ത്, കെ.ടി. റമീസ്, ജലാൽ തുടങ്ങിയവരാണ് കേസിലെ പ്രധാനപ്രതികൾ.പ്രതികൾക്കെതിരെ യു.എ.പി.എ. കുറ്റം നിലനിൽക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എൻ.ഐ.എ.യുടെ വാദം. എന്നാൽ ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ കരുതൽ തടങ്കൽ പൂർത്തിയാക്കിയ സ്വപ്നയ്ക്കും സരിത്തിനും ഈ തുക കെട്ടിവെച്ചാൽ പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ.ടി. റമീസ്, ജലാൽ തുടങ്ങിയവർ കരുതൽ തടങ്കലിലാണ്. ഈ മാസം അവസാനത്തോടെ ഇവർക്കും ജയിലിൽനിന്ന് പുറത്തിറങ്ങാനാകും.