KERALA
വിവാഹ പ്രായം ഉയർത്തുന്നത് ഏക സിവിൽകോഡിലേക്ക് കൊണ്ടു പോകാനുള്ള നീക്കമെന്ന് ലീഗ്

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം18ൽ നിന്ന് 21 ആയി ഉയർത്തുന്നതിനെതിരേ മുസ്ലിം ലീഗ് ശക്തമായി രംഗത്ത്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാർ പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിവാഹ പ്രായം ഉയർത്തുന്നത് ദുരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കമാണെന്നുംമുസ്ലിം ലീഗ് ആരോപിക്കുന്നു.
ഇ.ടി മുഹമ്മദ് ബഷീറും
അബ്ദുസമദ് സമദാനിയും പി.വി അബ്ദുൾ വഹാബും ചേർന്ന് സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വിവാഹ പ്രായം തുല്യപ്പെടുത്തുക എന്ന രീതിയിലുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ലീഗ് എതിർക്കുന്നു. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയെല്ലാം മുസ്ലിം വ്യക്തി നിയമത്തിൽ പറയുന്ന കാര്യങ്ങളാണ്. അത് വിശ്വാസപരമായ കാര്യമാണ്. കേന്ദ്ര സർക്കാരിന്റേത് ഭരണഘടനാ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. 21 വയസ്സാക്കി കഴിഞ്ഞാൽ അതുവരെ പഠിക്കാം എന്നാണ് കേന്ദ്ര സർക്കാർ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അത് വളരെ യുക്തിഭദ്രമാണ്. ഇതിൽ കേന്ദ്ര സർക്കാരിന് ദുരുദ്ദേശമുണ്ട്. ഏക സിവിൽകോഡിലേക്ക് കൊണ്ടു പോകാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്ന് ഇടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തുന്നു.സമാന ചിന്താഗതിയുള്ള മറ്റു രാഷ്ട്രീയ സംഘടനകളുമായി സഹകരിച്ച് തുടർനടപടികളെക്കും എന്നാണ് മുസ്ലിം ലീഗ് അറിയിച്ചിരിക്കുന്നത്.
.