Connect with us

Crime

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷൻ

Published

on


കൊച്ചി :നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷൻ. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും വിചാരണക്കോടതി തള്ളിയെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസം പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന ആവശ്യവും പരി​ഗണിച്ചില്ല. പ്രതികളുടെ ഫോൺകോൾ രേഖകളുടെ ഒറിജിനൽ പകർപ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല.

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷൻ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. കോടതി മുറിയിൽ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാൽപ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീർത്തികരമായ ചോദ്യങ്ങൾ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകൻ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അനുവദിച്ചെന്ന് സർക്കാരും കോടതിയിൽ പറഞ്ഞു. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും പ്രോസിക്യൂഷനും കഴിഞ്ഞ വർഷം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വരുമ്പോൾ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ പരാതിയിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്.

Continue Reading