Connect with us

Crime

സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിവന്ന സംഘം പൊലീസ് കസ്റ്റഡിയില്‍

Published

on


പാലക്കാട്: സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിവന്ന സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ . മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് പൊലീസിന്‍റെ വലയിലായത്. പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, തൃശൂര്‍ സ്വദേശി കാര്‍ത്തികേയന്‍ എന്നിവരാണ് പിടിയിലായത്. സുനില്‍ ആണ് തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകെനെന്ന്  പൊലീസ് വ്യക്തമാക്കി.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഇതിനു മുമ്പ് അമ്പതോളം പേരെ  കബളിപ്പിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നു.

തമിഴ്‌നാട് സേലം സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. തമിഴ്നാട്ടില്‍ വിവാഹ പരസ്യം നല്‍കിയ സേലം സ്വദേശി മണികണ്ഠനാണ് ഇവരുടെ തട്ടിപ്പിന്‍റെ അവസാന ഇര. കൊഴിഞ്ഞാമ്പാറ പൊലീസാണ് കേസന്വേഷണം നടത്തിയത്. കഴിഞ്ഞ ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തില്‍ വെച്ച് സജിതയുമായിട്ടായിരുന്നു മണികണ്ഠന്‍റെ വിവാഹം. വധുവിന്‍റെ അമ്മയ്ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞ് വിവാഹം ഉടന്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെ വിവാഹ കമ്മീഷനായി ഒന്നര ലക്ഷം രൂപ മണികണ്ഠനില്‍ നിന്നും വാങ്ങുകയും ചെയ്തു. വിവാഹ ദിനത്തിന്റെ അന്ന് വൈകിട്ടോടെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയെ കൂട്ടിക്കൊണ്ട് പോയി. സജിതയോടൊപ്പം സഹോദരനെന്ന വ്യാജേന കാര്‍ത്തികേയനും വന്നിരുന്നു. എന്നാല്‍ ഇതിന് തൊട്ടടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് വീണ്ടും അസുഖം കൂടിയെന്ന് പറഞ്ഞ് സജിതയും സഹോദരനായി അഭിനയിച്ച കാര്‍ത്തികേയനും തിരികെ നാട്ടിലേക്ക് കടന്നു.

ഇതിന് ശേഷം ഇവരെക്കുറിച്ച് മണികണ്ഠന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മണികണ്ഠന് മനസ്സിലായത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് അന്വേഷിച്ചപ്പോള്‍ വിവാഹം തട്ടിപ്പായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.  തുടർന്ന് പൊലിസിൽ പരാതി നൽകുകയും ആയിരുന്നു.

Continue Reading