Crime
വയനാട്ടിൽ ലഹരി പാർട്ടിക്കിടെ പോലീസ് റയ്ഡ്. കിർമാണി മനോജ് ഉൾപ്പെടെ 16 പേർ കസ്റ്റഡിയിൽ

കൽപറ്റ: റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ടിപി വധക്കേസ് പ്രതി കിർമാണി മനോജടക്കം പതിനാറ് പേർ പിടിയിലായി. വയനാട് പടിഞ്ഞാറത്തറയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാനേതാവിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയത്. കിർമാണി മനോജുൾപ്പടെ 16 പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത് . ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആളാണ് മുഹ്സിൻ.
എംഡിഎംഎ ഉൾപ്പടെയുള്ള മാരക മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കസ്റ്റഡിയിലെടുത്ത ആളുകൾ നിലവിൽ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗുണ്ടാ സംഘങ്ങളാണ് ലഹരി പാർട്ടിയിൽ പങ്കെടുത്തതെന്നും പോലീസിനെ കണ്ട് ചിലർ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.