KERALA
പറവൂറിലെ മല്‍സ്യത്തൊഴിലാളിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ്
കൊച്ചി :പറവൂര്‍ മാല്യങ്കരയിലെ മല്‍സ്യത്തൊഴിലാളിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളെക്കുറിച്ചും അന്വേഷണം നടത്തണം . ഇവിടെ. ഇനിയൊരു സജീവന്‍ ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാല്യങ്കര കോയിക്കൽ സജീവനെ ഇന്നലെ രാവിലെയാണ് വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വസ്ത്രത്തിൽ നിന്നു മരണക്കുറിപ്പു ലഭിച്ചിരുന്നു. ഭൂമി തരം മാറ്റാനാകാതെയാണ് സജീവൻ ജീവനൊടുക്കിയത്. ഇതിനായി ആര്‍ഡിഒ ഓഫിസില്‍ പോയപ്പോൾ മോശം അനുഭവം ഉണ്ടായെന്നും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു വരെ ഉദ്യോഗസ്ഥരോടു അച്ഛന്‍ പറഞ്ഞതായും മകന്‍ പറഞ്ഞു.
ഭൂമി തരംമാറ്റലിന് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസില്‍ നിന്ന് കോഴ ആവശ്യപ്പെട്ടതായുള്ള സജീവന്റെ കത്തും പുറത്തുവന്നു. വസ്ത്രത്തിൽ നിന്നു ലഭിച്ച മരണക്കുറിപ്പിൽ സംസ്ഥാന സർക്കാരാണു തന്റെ മരണത്തിന് ഉത്തരവാദി എന്നെഴുതിയിരുന്നതായി വാർഡ് അംഗവും ബന്ധുക്കളും പരാതിപ്പെട്ടു.
