Life
ഇന്ധനവില വർദ്ധനവിനൊരുങ്ങി എണ്ണക്കമ്പനികൾ. പെട്രോളിന് ലിറ്ററിന് 14 മുതൽ 16 വരെ ഉയരും

ന്യൂഡൽഹി: എട്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് 112 ഡോളർ കടന്നു. ഇതോടെ രാജ്യത്തും പെട്രോൾ, ഡീസൽ വില വർദ്ധനയുണ്ടാകുമെന്ന് ഉറപ്പായി.
ഇപ്പോൾ നടന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് 7ന് പൂർത്തിയാകുമെങ്കിലും ഫലം വരുന്നതുവരെ കാത്തിരിക്കാതെ ഇന്ധനവില വർദ്ധനവിനൊരുങ്ങുകയാണ് എണ്ണക്കമ്പനികൾ. പെട്രോളിന് ലിറ്ററിന് 14 മുതൽ 16 വരെ ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, പെട്രോൾ, ഡീസൽ വില ഉയരുന്നത് പണപ്പെരുപ്പം ക്രമാതീതമായി ഉയരാൻ കാരണമാകും.രാജ്യാന്തര വിപണിയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് തടസപ്പെടുമെന്ന ഭീതിയാണ് വില കൂടാൻ കാരണം. അസംസ്‌കൃത എണ്ണ ഉത്പാദനത്തിൽ ലോകത്ത് മൂന്നാമതാണ് റഷ്യ. ഇവിടെ നിന്നുള്ള വിതരണം തടസപ്പെട്ടാൽ അത് ആഗോളതലത്തിൽ ഇന്ധനലഭ്യതയിൽ വലിയ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്.അമേരിക്കയടക്കം ചില രാജ്യങ്ങൾ കരുതൽ ശേഖരത്തിൽ നിന്ന് 60 ലക്ഷം ബാരൽ ക്രൂഡോയിൽ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിലക്കയറ്റം തടയാനായില്ല.
വലിയ എണ്ണ കയറ്റുമതി രാജ്യമായ റഷ്യയ്‌ക്കുമേലുള്ള ഉപരോധത്തിൽ ക്രൂഡോയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും റഷ്യയോട് കരാറിലേർപ്പെടാൻ മിക്ക രാജ്യങ്ങളും മടിക്കുകയാണ്. കഴിഞ്ഞ 118 ദിവസമായി മാറാതെ നിന്ന പെട്രോൾ, ഡീസൽവില അടുത്തയാഴ്‌ചയോടെ കൂടിത്തുടങ്ങും.