Crime
നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം ഇന്ന് കാവ്യ പ്രതിയാകില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം അന്വേഷണ സംഘം ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസിൽ കാവ്യ മാധവനെതിരെ തെളിവില്ലെന്നും പ്രതിചേർക്കാൻ കഴിയില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.
കാവ്യ മാധവനും മഞ്ജുവാര്യരും സാക്ഷികളാകും. ദിലീപിന്റെ സുഹൃത്തായ, ആലുവയിലെ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമ ശരത് ജി. നായർ മാത്രമാണ് പുതിയ പ്രതി. 1500ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളാണ് ഉള്ളത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് പ്രധാന സാക്ഷി.
കേസിൽ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റവും ചുമത്തി. തന്റെ കൈയിലുള്ള ദൃശ്യങ്ങൾ ദിലീപ് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ ഡിസംബർ 25 ന് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് വഴിതുറന്നത്.
