Crime
മംഗലൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ.കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ സുരക്ഷ ശക്തമാക്കി
മംഗലൂരു: തുടർച്ചയായുള്ള കൊലപാതകങ്ങൾ മൂലം കര്‍ണാടകയിലെ മംഗലൂരുവില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കി. മംഗലൂരുവില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ കൊലപാതകമാണ് ഫാസിലിന്‍റേത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്‌കൂളുകളും കോളജുകളും അടച്ചു. വെള്ളിയാഴ്ച നമസ്‌കാരം വീട്ടില്‍ തന്നെ നടത്താനും പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ ആവശ്യപ്പെട്ടു. മംഗലൂരുവിന് പുറമേ, പനമ്പൂര്‍, ബാജ്‌പേ, മുള്‍കി, സൂരത്കല്‍ എന്നിവിടങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.
നിരീക്ഷണത്തിനായി 19 താല്‍ക്കാലിക ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മദ്യശാലകളും പ്രവര്‍ത്തിക്കില്ല. രാത്രി 10 മണിയ്ക്ക് ശേഷം ഒഴിവാക്കാനാകാത്ത അത്യാവശ്യയാത്ര മാത്രമേ അനുവദിക്കൂ എന്നും കമ്മീഷണര്‍ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലകള്‍ക്ക് പുറമേ കേരള അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
