Crime
പ്രിയാ വര്‍ഗീസിന്റെ നിയമന നടപടികള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമന നടപടികള്‍ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. അസ്സോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് കോടതി നടപടി.യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനവുമായി കണ്ണൂര്‍ സര്‍വകലാശാല മുന്നോട്ടുപോകുന്നത് എന്നാണ് ജോസഫ് സ്‌കറിയയുടെ പ്രധാന ആരോപണം. യു.ജി.സി. മാനദണ്ഡപ്രകാരമുള്ള അധ്യാപന യോഗ്യത പ്രിയയ്ക്കില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് യു.ജി.സിയോട് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രിയയുടെ നിയമനം ചോദ്യംചെയ്ത് ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഓഗസ്റ്റ് 31-നാണ് ഇനി ഹര്‍ജി പരിഗണിക്കുക. അതുവരെ നിയമന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കേസില്‍ യു.ജി.സിയെ കൂടി കക്ഷിചേര്‍ത്തിട്ടുണ്ട്.
