Crime
ജയലളിതയുടെ മരണത്തിൽ ശശികല ഉൾപ്പെടെയുള്ളവർ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വി.കെ.ശശികല ഉൾപ്പെടെയുള്ളവർ കുറ്റക്കാരെന്ന് വ്യക്തമാക്കുന്ന ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ പുറത്തു വിട്ടു .എയിംസ് മെഡിക്കൽ സംഘം അഞ്ച്തവണ അപ്പോളോ സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ നൽകിയില്ല.
ജയലളിതയ്ക്ക് ആൻജിയോഗ്രാം ചെയ്യുന്നത് ശശികല തടഞ്ഞു. സ്വന്തം നേട്ടത്തിനായാകാം ഇതു ചെയ്തത്. യുഎസിൽ നിന്നെത്തിയ ഡോ.സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്തിരുന്നു. പക്ഷേ അത് നടന്നില്ല. 2016 ഡിസംബർ 5ന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അറിയിച്ചു. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ ജയലളിതയുടെ മരണം 2016 ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ.െജ.രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി.വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണത്തിനും കമ്മിഷൻ ശുപാർശ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടാണ് തമിഴ്നാട് സർക്കാർ ഇന്ന് നിയമസഭയിൽ വച്ചത്.
2012ൽ ശശികലയെ പുറത്താക്കിയിരുന്നു. പിന്നീട് ഇവർ ജയലളിതയുമായി വീണ്ടും ഒന്നിച്ചതിനു ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായി.
2016 ഡിസംബർ അഞ്ചിനു രാത്രി പതിനൊന്നരയോടെയാണ് അപ്പോളോ ആശുപത്രിയിൽ ജയലളിത മരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതലുള്ള അഭ്യൂഹങ്ങൾ വൻ വിവാദമായിരുന്നു. ഇതേത്തുടർന്നാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ 2017 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ ജസ്റ്റിസ് അറുമുഖസാമി കമ്മിഷനെ നിയോഗിച്ചത്.
മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം, വി.കെ.ശശികലയുടെ സഹോദര ഭാര്യയായ ഇളവരശി അടക്കം 154 സാക്ഷികളെയാണ് കമ്മിഷനു മുന്നിൽ വിസ്തരിച്ചത്. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും ശശികല കമ്മിഷനു മുന്നിൽ ഹാജരായില്ല. 2021ൽ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ ഡിഎംകെ സർക്കാർ ജയലളിതയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.