KERALA
ഗവർണർ മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ജൂഡീഷ്യറിയ്ക്കും മേലെയാണെന്ന് ഭാവിക്കുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സർവകലാശാലകൾ സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുകയാണെന്നും ഭരണഘടനാ മൂല്യങ്ങളെ തകിടം മറിക്കുന്ന വർഗീയ ശക്തികൾ രാജ്യത്തെ സർവകലാശാലകളിൽ പിടിമുറുക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ നടക്കുന്ന ഇടതുമുന്നണി ജനകീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ .
സർവകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമം നടക്കുന്നു. സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ചാൻസലർക്ക് യൂണിവേഴ്‌സിറ്റി നിയമത്തിന്റേത് അല്ലാതെ ഭരണഘടനയുടെ സവിശേഷ പരിരക്ഷയില്ല. വിസിക്കെതിരെ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. ഗവർണർ മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ജൂഡീഷ്യറിയ്ക്കും മേലെയാണെന്ന് ഭാവിക്കുന്നു. ലജിസ്ലേറ്ററുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിത്. തന്നിലാണ് നാട്ടിലെ സർവാധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.