Crime
ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് നൽകാൻ ഡോക്ടര്‍മാര്‍ പരിശോധനയും നടത്താതെ പണം വാങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദേശം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടുനല്‍കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഉള്‍പ്പെടെ 300 രൂപ വാങ്ങി പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒമ്പതോളം പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിശേഷം ഡോക്ടര്‍ ഒപ്പിട്ടുനല്‍കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് കിട്ടുക. ഈ സര്‍ട്ടിഫിക്കറ്റാണ് പരിശോധനകൂടാതെ പണം വാങ്ങി ഡോക്ടര്‍മാര്‍ ഒപ്പിട്ടുനല്‍കുന്നത്.
