Life
വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എതിർത്തു കേരളത്തിന്റെ കത്ത്

തിരുവനന്തപുരം ∙ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നിയമ ഭേദഗതിയെ എതിർത്തുകൊണ്ടു കേരളത്തിന്റെ കത്ത്.വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മിഷനാണു സംസ്ഥാന വനിത ശിശു വികസന വകുപ്പിനോടു നിർദേശിച്ചത്. വിഷയം സിപിഎമ്മിൽ ചർച്ച ചെയ്തശേഷം സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടു കമ്മിഷനെ അറിയിക്കുകയായിരുന്നു.
18 വയസ്സായാൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടിക്കു വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കണമെന്നു പറയുന്നതു ശരിയല്ലെന്നു കത്തിൽ പറയുന്നു. പോക്സോ നിയമം അനുസരിച്ചു സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനു 18 വയസ്സ് കഴിഞ്ഞവർക്കു തടസ്സമില്ലെന്നതും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
2021 ഡിസംബറിൽ ലോക്സഭയിൽ സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ പാർലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ഇതു തിരികെ എത്തി ലോക്സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളൂ.
ദേശീയതലത്തിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്.